ന്യൂഡെൽഹി: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപതി മുർമു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്‌ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന രമേശ് ബയ്‌സിനെ നിയമിച്ചു. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമർശം അടുത്തിടെ വിവാദമായതിനെ തുടർന്നാണ് ഭഗത് സിങ് കോഷിയാരി രാജിവെച്ചത്. സിപി രാധാകൃഷ്‌ണനാണ് പുതിയ ജാർഖണ്ഡ് ഗവർണർ.
അരുണാചൽ പ്രദേശിൽ ലഫ്. ജനറൽ കൈവല്യ ത്രിവിക്രം പർനായിക് പുതിയ ഗവർണറാകും. അരുണാചൽപ്രദേശ് ഗവർണർ ബ്രിഗേഡിയൻ ബിഡി മിശ്രയെ ലഡാക്ക് ലഫ്.ഗവർണറാക്കി. ലക്ഷ്‌മൺ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവർണർ. ഗുലാം ചന്ദ് കഠാരിയ അസമിലും, ശിവ പ്രതാപ് ശുക്ള ഹിമാചൽ പ്രദേശിലും ഗവർണർമാരാകും.
ആന്ധ്രാപ്രദേശ് ഗവർണർ ആയിരുന്ന ബിശ്വഭൂഷൺ ഹരിചന്ദ്രനെ ഛത്തീസ്‌ഗഡിലേക്ക് മാറ്റി. റിട്ട. ജസ്‌റ്റിസ് എസ് അബ്‌ദുൽ നസീർ ആണ് ആന്ധ്രായുടെ പുതിയ ഗവർണർ. ഛത്തീസ്‌ഗഡ് ഗവർണർ ആയിരുന്ന അനസൂയ ഉയിക്യെയെ മണിപ്പൂരിലേക്ക് മാറ്റി. മണിപ്പൂർ ഗവർണർ ലാ ഗണേശനെ നാഗാലൻഡിൽ നിയമിച്ചു. ബീഹാർ ഗവർണർ ഫാഗു ചൗഹാനെ മേഖലയിലേക്ക് മാറ്റി. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ബിഹാറിലേക്ക് വരുന്നത്.
അതേസമയം, മലയാളി ഗവർണർക്ക് മാറ്റമില്ല. ഗോവ ഗവർണറായി ശ്രീധരൻ പിള്ളയും പശ്‌ചിമ ബംഗാൾ ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്. മഹാരാഷ്‌ട്രക്കാരുടെ ആരാധനാ പുരുഷനായ ഛത്രപതി ശിവജിക്കെതിരെ സംസാരിച്ചതോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിന് ഇരയായ ഭഗത് സിങ് കോഷിയാരി രാജി പ്രഖ്യാപിച്ചത്. രാജി വെക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർ തന്നെ വ്യക്‌തമാക്കുകയായിരുന്നു.
Most Read: കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര; സംഘം തിരിച്ചെത്തി- സ്‌പോൺസർ ടൂർ അല്ലെന്ന് മാനേജർ