തിരുവനന്തപുരം: കോവിഡ് ദുരിതങ്ങൾക്കിടയിൽ പെൻഷനില്ലാതെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ചവർ വലയുന്നു. ഇവരുടെ പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. 40,700 പെൻഷൻകാർക്ക് ജൂൺ, ജൂലൈ മാസങ്ങളിലെ തുകയാണ് മുടങ്ങിയത്. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം സർക്കാർ പുതുക്കാത്തതാണ് കാരണമെന്ന് അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നു.
സഹകരണ ബാങ്കുകൾ നൽകുന്ന പെൻഷന് 10 ശതമാനമാണ് സർക്കാർ നൽകുന്ന പലിശ. 2018ലാണ് ഈ നിരക്ക് നിശ്‌ചയിച്ചത്. ഇത് കൂടുതലാണെന്നും 8.5 ശതമാനമാക്കണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. മൂന്നര വർഷമായി മുടങ്ങാതെ ലഭിച്ചുവന്ന പെൻഷൻ ഇങ്ങനെയാണ് സാങ്കേതിക പ്രശ്‌നത്തിൽ കുടുങ്ങിയത്.
ഒരു മാസം പെൻഷൻ നൽകുന്നതിന് 63 കോടി രൂപയാണ് സർക്കാർ ചെലവ്. ഈ തുക ബജറ്റിൽ വിലയിരുത്തിയിട്ടുണ്ട്. പെൻഷൻ ഫയൽ സഹകരണ വകുപ്പിലാണെന്നും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ പക്കലെത്തി ഉടൻ തന്നെ തുക വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Also Read: ഡെൽറ്റ; കോഴിക്കോട് ആരോഗ്യ പ്രവർത്തകരടക്കം 54 പേരിൽ; സാഹചര്യം അതീവ ഗുരുതരം