കോഴിക്കോട്: ജില്ലയിൽ ആശങ്ക ഉയർത്തി കോവിഡ് ഡെൽറ്റ വകഭേദം. ഇതുവരെ 54 പേരിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത് സ്‌ഥിരീകരിച്ചത്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ വകഭേദം കണ്ടെത്തിയവരിൽ 8 ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. ഡെൽറ്റയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ പരിശോധന നടത്തും.
മെയ് 20 മുതൽ നടത്തിയ പരിശോധനയിലാണ് ജില്ലയിൽ ഡെൽറ്റ വകഭേദം റിപ്പോർട് ചെയ്‌തത്. ആരോഗ്യ പ്രവർത്തകർക്ക് അടക്കം രോഗം ബാധിച്ചത് സാഹചര്യത്തിന്റെ ഗൗരവം വ്യക്‌തമാക്കുന്നു. അടുത്ത മൂന്ന് ദിവസം കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഓരോ കേന്ദ്രങ്ങളിലും ഒരു ദിവസം 250 പേരിലാണ് പരിശോധന. രോഗം സ്‌ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരെ കൃത്യമായി നിരീക്ഷണത്തിലാക്കിയാണ് ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനം.
കഴിഞ്ഞ നാല് ദിവസമായി ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാണ്. ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
Also Read: പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി