കോഴിക്കോട്: സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന് അധിക സർവീസ് ഉണ്ടാകില്ലെന്ന് കെഎസ്ആർടിസി. ബസുകളും ജീവനക്കാരും കുറവായതിനാലാണ് ജില്ലയിൽ അധിക സർവീസ് നടത്താനാവില്ലെന്ന് കെഎസ്ആർടിസി അറിയിച്ചത്. അതേസമയം, തിരക്കേറിയ റൂട്ടുകളിൽ സർവീസ് പുനഃക്രമീകരിച്ച് ബസുകൾ ഓടുമെന്നും കെഎസ്ആർടിസി അറിയിച്ചു.
പണിമുടക്ക് ജനങ്ങളെ ബാധിക്കാതിരിക്കാൻ കെഎസ്ആർടിസി സംസ്‌ഥാനത്ത് ഉടനീളം ഇന്ന് മുതൽ അധിക സർവീസ് നടത്തുന്നുണ്ട്. ഇന്ന് മുതൽ യൂണിറ്റുകളിലുള്ള മുഴുവൻ ബസുകളും സർവീസിനിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ നിർദ്ദേശം. ആശുപത്രി, എയർപോർട്, റയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുണ്ടാവും. ജീവനക്കാർ അവധി എടുക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാൽ പോലീസ് സഹായം തേടാനും നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി ഇന്നലെ അർധരാത്രി മുതലാണ് സ്വകാര്യ ബസുകൾ പണിമുടക്ക് ആരംഭിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപാ പത്ത് പൈസയാക്കി ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങൾ.
ചാർജ് വർധന സമരത്തിലേക്ക് നീങ്ങുമെന്ന് ബസുടമകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ ആവശ്യം ഉയർത്തി ബസുടമകൾ നേരത്തെ സമരം പ്രഖ്യാപിച്ചപ്പോൾ ചാർജ് വർധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. ചാർജ് വർധന ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നില്ല.
ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്‌ചിത കാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നത്. അതേസമയം, ഈ മാസം 30ന് എൽഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വർധനയിൽ തീരുമാനമുണ്ടാകൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
Most Read: ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്