തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന ശമ്പള പ്രതിസന്ധിയിൽ ഇടപെടണമെന്ന ആവശ്യവുമായി യൂണിയനുകൾ. കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗത മന്ത്രി അക്കാര്യം മറന്നെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്.
ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ ഇന്ന് കരിദിനം ആചരിക്കുന്ന ഐൻടിയുസി തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. ശമ്പളം എന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പും നിലവിൽ കെഎസ്ആർടിസി ജീവനക്കാർക്കില്ല. ഇതോടെയാണ് സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്.
സർക്കാരിന്റെ 105 പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസിയെന്നും, താൻ കെഎസ്ആർടിസിയുടെ കണക്കപ്പിള്ളയല്ല, ഗതാഗത വകുപ്പിന്റെ മന്ത്രിയാണെന്നും ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ തന്റെ വാക്ക് വിശ്വസിക്കാതെ സമരം ചെയ്‌ത ജീവനക്കാരോട് ഇനി വിട്ടുവീഴ്‌ചയില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ വരുതിയിൽ നിർത്താൻ പറ്റാത്ത മാനേജ്മെന്റിനോട് നീരസം ഉണ്ടെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
Read also: പൊതുവേദിയിൽ പെൺകുട്ടിയെ അപമാനിച്ച് സമസ്‌ത; ബാലാവകാശ കമ്മീഷൻ കേസെടുത്തു