മലപ്പുറം: മദ്രസയിലെ പുരസ്‌കാര വേദിയിൽ സമസ്‌തയുടെ മുതിർന്ന നേതാവ് പത്താം ക്‌ളാസുകാരിയെ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമസ്‌ത സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പെരിന്തൽമണ്ണ എസ്‌എച്ച്‌ഒ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്.
നേരത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി സതീദേവി എന്നിവർ രംഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണയിൽ മദ്രസ കെട്ടിട ഉൽഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്‌ളാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് സമസ്‌ത വൈസ് പ്രസിഡണ്ട് അബ്‌ദുള്ള മുസ്‌ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്‌തത്.
ഇതിന് പിന്നാലെ ഗവർണറടക്കം സമസ്‌തക്കെതിരെ രംഗത്തെത്തിയിരുന്നു. സ്‌ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്‌തയുടെ നടപടി അപമാനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.
പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്‌തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്‌താവന നടത്തിയിട്ടും സമസ്‌തക്കെതിരെ നടപടിയെടുക്കാത്തതെന്നും ഇദ്ദേഹം ചോദിച്ചു. സമസ്‌ത നേതാവിന്റെ ഭാഗത്തു നിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
Most Read: മലപ്പുറത്തെ അധ്യാപകനെതിരെ കൂട്ട ലൈംഗികാരോപണം; പരാതി ലഭിച്ചിട്ടും നടപടിയില്ല