തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി അധിക ജീവനക്കാരെ ഒഴിവാക്കാൻ വഴിതേടുന്നു. ഇതേ തുടർന്ന് അവസാനം നിയമനം ലഭിച്ച ജീവനക്കാർ ഉൾപ്പടെ 5,000 പേരെ ഒഴിവാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി സർക്കാറിനെ സമീപിക്കും.
അതേസമയം ഒഴിവാക്കാനോ, പുനർ വിന്യസിപ്പിക്കാനോ സാധിക്കില്ലെങ്കിൽ പകുതി ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ 5 വർഷം വരെ ദീർഘകാല അവധിയിൽ പ്രവേശിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ജീവനക്കാർക്ക് മാസം തോറും ശമ്പളം നൽകാൻ സാധിക്കാതെ വരുന്നതാണ് ഇപ്പോൾ കെഎസ്ആർടിസിയെ വലയ്‌ക്കുന്നത്. എല്ലാ മാസവും ശമ്പളം നൽകുന്നതിനായി 100 കോടി രൂപ സർക്കാരിൽ നിന്നും കടം വാങ്ങേണ്ട സ്‌ഥിതിയാണെന്നും അധികൃതർ വ്യക്‌തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ 4,800 ബസുകൾ ഓടിയിരുന്ന സ്‌ഥാനത്ത് അത് 3,300 ആയി കുറഞ്ഞു. ഈ സാഹചര്യത്തിൽ ചിലവ് കുറയ്‌ക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളെ അറിയിച്ചു. കൂടാതെ ഓരോ യൂണിറ്റിലുമുള്ള ഡീസൽ ചിലവ് കിട്ടാത്ത ട്രിപ്പുകൾ കുറക്കാൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
Read also: വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്‌ളീല സന്ദേശങ്ങൾ; പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി