വയനാട്: വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്‌ളീല വാട്‌സ്ആപ് സന്ദേശങ്ങളും വീഡിയോകളും ലഭിക്കുന്ന പരാതിയിൽ പ്രതിക്കായുള്ള തിരച്ചിൽ തുടങ്ങി. സൈബർ സെല്ലിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നൂൽപ്പുഴ, ചീരാൽ, താഴത്തൂർ, നമ്പ്യാർകുന്ന് എന്നീ പ്രദേശങ്ങളിലെ വീട്ടമ്മമാരുടെ ഫോണിലേക്കാണ് ഒരേ നമ്പറിൽ നിന്ന് സന്ദേശമെത്തുന്നത്.
ഇവർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, താഴത്തൂരിലെ ഒരു വ്യക്‌തിയുടെ നമ്പറിലെടുത്ത വാട്‌സ്ആപിൽ നിന്നാണ് സ്‌ത്രീകൾക്ക് അശ്‌ളീയ വീഡിയോകളും മെസേജുകളും അയക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നമ്പറെടുത്ത വ്യക്‌തിയുടെ പേരിൽ വാട്‌സ്ആപ് ഇല്ല. ഇദ്ദേഹത്തിന്റെ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ വാട്‌സ്ആപ് തയ്യാറാക്കിയതായാണ് വിവരം.
ഇതോടെ, രണ്ടാഴ്‌ചയായി പ്രദേശങ്ങളിലെ വീട്ടമ്മമാർ ഏറെ പ്രതിസന്ധിയിലാണ്. കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിനായി ഫോൺ കൈമാറാൻ പോലും സാധിക്കാത്ത അവസ്‌ഥയാണെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Read Also: വിസ്‌മയ കേസ്; അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും