കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് രേഖകള്‍ കൈമാറിയെന്ന് കെടി ജലീല്‍ എംഎല്‍എ. മുഴുവൻ രേഖകളും കൈമാറിയെന്നും താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിശ്വസിക്കുന്നതായും ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് നാലരയ്‌ക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഏഴ് മണിവരെ നീണ്ടു.
പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴി ഈ മാസം 16നും 17ആം തീയതി മുഈനലി ശിഹാബ് തങ്ങളുടെയും മൊഴിയെടുക്കാനാണ് ഇഡിയുടെ നീക്കമെന്ന് ജലീൽ പറഞ്ഞു. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് കെടി ജലീല്‍ തെളിവുകള്‍ കൈമാറിയത്. കള്ളപ്പണം ഉപയോഗിച്ച് പികെ കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ ഭൂമി ഇടപാടുകൾ ഉള്‍പ്പെടെയുള്ളവയുടെ രേഖകളാണ് കൊച്ചിയിലെ ഇഡി ആസ്‌ഥാനത്തെത്തി കൈമാറിയത്.
അതേസമയം എആര്‍ നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്‌ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമായിരുന്നു കെടി ജലീല്‍ എറണാകുളത്ത് ഇഡി ഓഫിസില്‍ എത്തിയത്.
Read Also: ബെവ്കോയ്‌ക്കായി ഭൂമിയും കെട്ടിടവും; പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി