കുണ്ടറ: കൊല്ലം കുണ്ടറയിൽ യുവതിയേയും രണ്ടു മക്കളെയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയുടെയും മക്കളുടെയും ശരീരത്തിൽ കണ്ടെത്തിയ പാടുകളാണ് സംശയത്തിന് കാരണം.
വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്‌ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഗൃഹനാഥൻ എഡ്‌വേർഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്‌തത ഉണ്ടാവുകയുള്ളു. ഇവർ കൂട്ട ആത്‌മഹത്യക്ക് ശ്രമിച്ചതാണോ അതോ ഭാര്യയേയും മക്കളേയും വിഷം കുത്തിവെച്ചശേഷം എഡ്‌വേർഡും ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഇന്നലെയാണ് മൺറോ തുരുത്ത് പെരിങ്ങാലം എറോപ്പിൽ വീട്ടിൽ എഡ്‌വേർഡിന്റെ ( അജിത്-40) ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. 6 വയസുകാരിയായ മകൾക്കും വിഷം കലർത്തി പാനീയം നൽകിയെങ്കിലും കുട്ടി കുടിച്ചില്ല.
വർഷയുടെ തലക്ക് പിന്നിൽ അടിയേറ്റ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ പരിശോധനയിലാണ് വർഷയുടെയും കുട്ടികളുടെയും കൈകളിൽ കുത്തിവെച്ചതിന്റെ പാടുകൾ കണ്ടെത്തിയത്. സംഭവത്തിന് മുൻപ് എഡ്‌വേർഡും വർഷയും തമ്മിൽ വഴക്കിട്ടിരുന്നതായും സൂചനയുണ്ട്.
Read also: കുംഭമേളയിൽ പങ്കെടുത്ത ബന്ധുവുമായി സമ്പർക്കം; ഡോക്‌ടർ ഉൾപ്പടെ 13 പേർക്ക് കോവിഡ്