പാലക്കാട്: ധോണിയിൽ ഭീതി വിതക്കുന്ന കാട്ടാനയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. ഇന്ന് പുലർച്ചെ വയനാട്ടിലെ മുത്തങ്ങയിൽ നിന്നാണ് കുങ്കിയാനകളെ എത്തിച്ചത്. ഒമ്പത് മണിയോടെ കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആനയെ ഏത് വഴിയാണ് കാട്ടിലെത്തിക്കുക, എത്ര ദൂരം ഉൾക്കാട്ടിലേക്ക് കയറ്റണം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷം ഇന്ന് 11 മണിയോടെ ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ധോണിയിൽ കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ ശിവരാമൻ എന്ന വയോധികനെ കാട്ടാന ചവിട്ടുകൊന്നിരുന്നു.
വെള്ളിയാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രണ്ട് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അതിനിടെ, കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായിട്ടുണ്ട്.
Most Read: സ്വർണക്കടത്ത് ഗൂഢാലോചനാ കേസ്; ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും