കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ഹാർബറുകൾ തുറന്നിട്ടും മൽസ്യക്ഷാമം നേരിടുന്നതിനാൽ ജോലിയില്ലാതെ തൊഴിലാളികൾ. ക്ഷാമം രൂക്ഷമാതോടെ കടലിൽ പോയിട്ടും രക്ഷയില്ലെന്നാണ് മൽസ്യ തൊഴിലാളികൾ വ്യക്‌തമാക്കുന്നത്. മൺസൂൺ വരുന്നതിന് മുൻപ് കടലിളക്കമുണ്ടായി സമൃദ്ധമായി മൽസ്യം ലഭിക്കേണ്ട കാലമാണെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയവർക്ക് വലിയ മെച്ചമില്ലാതെ മടങ്ങേണ്ടി വന്നെന്ന് തൊഴിലാളികൾ വ്യക്‌തമാക്കുന്നു.
മൽസ്യം ലഭിക്കുന്നത് കുറഞ്ഞതോടെ മിക്ക തൊഴിലാളികളും നിലവിൽ പട്ടിണിയിലായ അവസ്‌ഥയിലാണ്. മുപ്പതോളം പേർ പോവുന്ന ഒഴുക്കു വല, ചൂട വല, ചാള വല എന്നിവയുള്ള വള്ളങ്ങൾ നേരത്തേ തന്നെ കടലിൽ പോക്ക് നിർത്തിയിരുന്നു. നിലവിൽ ചെറിയ വള്ളങ്ങളാണ് കടലിൽ പോകുന്നത്. ഇവക്ക് ലഭിക്കുന്ന മൽസ്യവും വളരെ കുറവാണ്. ഈ സാഹചര്യത്തിൽ വലിയ വള്ളങ്ങൾ കടലിൽ പോകുന്നത് നിർത്തിയിരിക്കുകയാണ്.
ഇന്ധനം ഉൾപ്പടെ 20,000 രൂപ ചെലവിട്ടാണ് വലിയ വള്ളങ്ങൾ കടലിൽ പോകുന്നത്. എന്നാൽ മൽസ്യം ലഭിക്കാതെ മടങ്ങുന്ന സാഹചര്യത്തിൽ വലിയ നഷ്‌ടം ഉണ്ടാകുന്നതോടെയാണ് ഇവർ കടലിൽ പോക്ക് നേരത്തെ തന്നെ നിർത്തി വച്ചത്. മിക്കവരും ബാങ്ക് വായ്‌പ എടുത്തും മറ്റുമാണ് വലിയ വള്ളവും മോട്ടറും വലയും സംഘടിപ്പിക്കുന്നത്. എന്നാൽ നിലവിൽ പണി ഇല്ലാതായതോടെ വായ്‌പ അടവ് പോലും മുടങ്ങിയിരിക്കുകയാണ്. കൂടാതെ മാർക്കറ്റിൽ മൽസ്യ വില വലിയ രീതിയിൽ ഉയരാനും മൽസ്യക്ഷാമം ഇടയാക്കിയിട്ടുണ്ട്.
Read also : കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും