ലക്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ 9 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക.
മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്‌ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും.
സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ലഖിംപൂരിലും, ഡെൽഹിയിലെ യുപി ഭവന് മുന്നിലും കർഷകർ പ്രതിഷേധിച്ചു. അതേസമയം, മൂന്ന് ബിജെപി പ്രവർത്തകർ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് അജയ് മിശ്ര ടേനിയുടെ അവകാശവാദം. ഇവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാല് കർഷകർ ഉൾപ്പെടെ 9 പേരാണ് യുപിയിൽ മരിച്ചത്. എന്നാൽ കർഷകരെ കുറ്റപ്പെടുത്തുന്ന പരാമർശങ്ങളടങ്ങിയ പോലീസ് റിപ്പോർട്ടിൽ അപകടത്തിൽപ്പെട്ട വാഹന വ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു.
Read Also: ചൊവ്വാഴ്‌ചയും മഴ കനത്തേക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്