ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ സംഘര്‍ഷ സ്‌ഥലത്ത് തന്റെ മകൻ ഉണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്‌ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കർഷകരുടെ മരണത്തിനു കാരണമായ വാഹനം ഓടിച്ചത് ആശിഷ് മിശ്ര ആണെന്നാണ് റിപ്പോർട്. തുടര്‍ന്ന് യുപി പൊലീസ് അജയ് മിശ്ര ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
“ലഖിംപൂര്‍ ഖേരിയിലെ പ്രക്ഷോഭസ്‌ഥലത്ത് എന്റെ മകന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ലഭിച്ചാല്‍ ഞാന്‍ കേന്ദ്രമന്ത്രി സ്‌ഥാനം രാജിവെക്കും”- മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അജയ് മിശ്ര പറഞ്ഞു. ഞായറാഴ്‌ചയാണ് കര്‍ഷക പ്രതിഷേധത്തിന് ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുകര്‍ഷകരും ഒരു മാദ്ധ്യമ പ്രവര്‍ത്തകനും ഉള്‍പ്പടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളില്‍ ആരെയും ഇതുവരെ അറസ്‌റ്റ്ചെയ്‌തിട്ടില്ല.
അതേസമയം, കർഷകരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യം പുറത്തു വന്നിരുന്നു. സമാധനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അതേസമയം ഈ ദൃശ്യങ്ങള്‍ യുപിയിലെ കര്‍ഷകർ കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ വീഡിയോ ആണോ എന്നത് പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. ആരാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍ വ്യക്‌തമല്ല.
Read also: കർഷകരെ ഇടിച്ചു തെറിപ്പിച്ച് എസ്‌യുവി; വീഡിയോ പുറത്ത്