തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ സ്‌ഥലം അനുവദിച്ചു. ഇതിനായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്‌ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 20.82 ഏക്കര്‍ ഭൂമിയാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി അനുവദിക്കുന്നത്.
ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ നിര്‍മാണമാണ് ആദ്യമായി ആരംഭിക്കുന്നത്. ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതോടെ ഇടുക്കിയിലെയും സമീപ ജില്ലകളിലെയും ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്ന് മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് തിരുവനന്തപുരം, തൃപ്പൂണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കൽ കോളേജുകളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ മേഖലയിലുള്ള നാലാമത്തെ ആയുര്‍വേദ കോളേജാണ് ഇടുക്കി നെടുങ്കണ്ടത്ത് സ്‌ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്.
നേരത്തെ കോളേജ് സ്‌ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്‌റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ എല്ലാ സ്‌പെഷ്യാലിറ്റി ചികിൽസകള്‍ക്കുള്ള സൗകര്യം ഉണ്ടാക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Read Also: നിയമനങ്ങൾക്ക് രാഷ്‌ട്രീയമില്ല, മനുഷ്യത്വപരം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി