തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം തികച്ചും മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തിൽ അധികം സർവീസ് ഉള്ളവരെ സ്‌ഥിരപ്പെടുത്തും. അതിൽ രാഷ്‌ട്രീയ പരിഗണയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്‌തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.
പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധർ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കുന്നത്.
ഇതു വഴി പട്ടികയിലുള്ള എൺപത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിവുകൾ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സര്‍ക്കാരിന് ചെയ്യാനുള്ളത്. പിഎസ്‌സിക്ക് ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുന്നതിൽ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
27000 സ്‌ഥിരം തസ്‌തികള്‍ ഉള്‍പ്പെടെ 44000 തസ്‌തികള്‍ ഈ സര്‍ക്കാര്‍ സൃഷ്‌ടിച്ചു. ഇതുവരെ 157911 പേര്‍ക്ക് പിഎസ്‌സി വഴി സര്‍ക്കാര്‍ ജോലി നല്‍കി. 4012 റാങ്ക് പട്ടികകളാണ് ഈ കാലയളവിൽ പ്രസിദ്ധീകരിച്ചത്.
3113 റാങ്ക് ലിസ്‌റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഫെബ്രുവരിയിൽ അവസാനിക്കുന്ന പിഎസ്‌സി പട്ടികകളുടെയെല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ, മെയ് മാസങ്ങളിലെ ഒഴിവുകൾ കൂടി ഇവർക്ക് ലഭിക്കും.
ഒരു വര്‍ഷം 25000 നിയമനങ്ങള്‍ മാത്രമാണ് നല്‍കാന്‍ കഴിയുക. ഈ സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ആളുകള്‍ക്ക് ജോലി നല്‍കി. ഒഴിവിന്റെ അഞ്ചിരട്ടി ആളുകളാണ് പിഎസ്‌സി ലിസ്‌റ്റുകളില്‍ ഉള്ളത്. കേന്ദ്ര സര്‍വീസിലും, കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളിലും നിയമനം സ്‌തംഭിച്ച സാഹചര്യമാണുള്ളത്.
നിരപരാധികളായ ചെറുപ്പക്കാരെ തെരുവില്‍ ഇറക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ആളുകളുടെ ജീവന് അപകടം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ജീവന് അപകടം വരുത്തി രാഷ്‌ട്രീയ താല്‍പര്യം നേടാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Read Also: അന്താരാഷ്‌ട്ര വെബിനാറിന് മുന്നോടിയായി ഇ-ബുക്ക് പുറത്തിറക്കി ആരോഗ്യമന്ത്രി