ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ വീണ്ടും മണ്ണിടിച്ചിൽ. തുടർന്ന് രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചിരുന്നത്. നൂർപൂരിൽ നിന്നും എൻഡിആർഎഫിന്റെ 31 അംഗ സംഘം കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു. എന്നാൽ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി.
ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണം 13 ആയതായി അധികൃതർ സ്‌ഥിരീകരിച്ചിരുന്നു. 30ഓളം പേരെയാണ് കാണാതായിരിക്കുന്നത്. വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളുമാണ് അപകടത്തിൽപെട്ടത്.
ഷിംലയിലേക്ക് പോകുകയായിരുന്ന ബസിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 10 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണും പാറയും റോഡിലേക്ക് ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്.
പൂർണമായും തകർന്ന നിലയിൽ ഒരു ആൾട്ടോ കാർ കണ്ടെത്തിയെങ്കിലും യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. അപകടത്തിൽപ്പെട്ട ടാറ്റാ സുമോയിൽ നിന്നാണ് 8 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ബൊലേറോ കാറും അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ റിക്കാൻ പിയോ– ഷിംല ദേശീയ പാതയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള സത്‌ലജ് നദിയിൽ വരെ അപകടത്തിൽ പെട്ട വാഹനങ്ങളുടെ അവശിഷ്‌ടങ്ങൾ എത്തിയതായി കണ്ടെത്തിയിരുന്നു. നദിക്കരയിൽ നിന്നാണ് ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുഖ്യമന്ത്രി ജയറാം ടാക്കൂർ മേഖലയിൽ ആകാശ നിരീക്ഷണം നടത്തുകയും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് കേന്ദ്രസഹായം ഉറപ്പ് നൽകിയിട്ടുണ്ട്.
Most Read: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്