ന്യൂഡെൽഹി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും പെട്ടന്ന് അവസാനിപ്പിച്ചതിലും ഇന്നലെ വനിതാ എംപിമാർ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ എംപി സഞ്‌ജയ് റാവത്ത് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു. മാർച്ചിന് ശേഷം പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന്റെ വസതിയിലെത്തി പരാതി നൽകി.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മാർച്ചിന് രാഹുല്‍ ഗാന്ധി മുന്‍നിരയിൽ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും പതിനഞ്ചോളം പ്രതിപക്ഷ പാർടി പ്രതിനിധികളും വിജയ് ചൗക്കിലെ മാര്‍ച്ചില്‍ പങ്കെടുത്തു.
പാർലമെന്റിനകത്ത് സംസാരിക്കാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ ഇന്ന് നിങ്ങളോട് (മാദ്ധ്യമങ്ങളോട്) സംസാരിക്കാൻ ഞങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്; രാഹുൽ ഗാന്ധി പറഞ്ഞു.
“രാജ്യസഭയിൽ ആദ്യമായി എംപിമാർ ആക്രമിക്കപ്പെട്ടു. ചെയർമാനും സ്‌പീക്കറും പറയുന്നു, തങ്ങൾ അസ്വസ്‌ഥനാണെന്ന്, പക്ഷേ, സഭയുടെ പ്രവർത്തനങ്ങൾ ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ടാണ് അവർക്ക് അവരുടെ ജോലി ചെയ്യാൻ സാധിക്കാത്തത്? “- രാഹുൽ ഗാന്ധി ചോദിച്ചു.
പാർലമെന്റ് സമ്മേളനം അവസാനിച്ചു. രാജ്യത്തെ 60 ശതമാനം വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടില്ല. രാജ്യത്തിന്റെ ശബ്‌ദം അടിച്ചമർത്തപ്പെടുകയും അപമാനിക്കപ്പെടുകളും ചെയ്‌തു. പെഗാസസ്, പണപ്പെരുപ്പം, കർഷകരുടെ പ്രശ്‌നം എന്നിവ ഞങ്ങൾ ഉന്നയിച്ചു, പക്ഷെ ഇവ പാർലമെന്റിൽ സംസാരിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല; രാഹുൽ കൂട്ടിച്ചേർത്തു.
വനിതകൾ ഉൾപ്പടെയുള്ള എംപിമാർ പാർലമെന്റിന് അകത്ത് ആക്രമിക്കപ്പെട്ടപ്പോൾ തങ്ങൾക്ക് പാകിസ്‌ഥാൻ അതിർത്തിയിൽ നിൽക്കുന്നതു പോലെയാണ് തോന്നിയതെന്ന് ശിവസേനയുടെ സഞ്‌ജയ് റാവത്ത് പറഞ്ഞു. “പാർലമെന്റിൽ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല. വനിതാ എംപിമാർക്കെതിരായ ഇന്നലത്തെ സംഭവം ജനാധിപത്യത്തിന് എതിരാണ്,”- അദ്ദേഹം പറഞ്ഞു.
തന്റെ 55 വര്‍ഷത്തെ പാർലമെന്റ് ജീവിതത്തിനിടെ ആദ്യമായിട്ടാണ് വനിതാ എംപിമാര്‍ രാജ്യസഭയില്‍ ആക്രമിക്കപ്പെടുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. ബുധനാഴ്‌ച മാര്‍ഷല്‍മാരെ ഇറക്കിയാണ് ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവൽക്കരണ ബില്‍ രാജ്യസഭയില്‍ കേന്ദ്രം പാസാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മാര്‍ഷല്‍മാരുടെ ബലപ്രയോഗത്തില്‍ വനിതാ എംപിമാര്‍ക്ക് പരിക്കേറ്റതായും പരാതിയുണ്ട്.
Most Read: ശ്രീജേഷ് എന്നാണോ പേര്, ഫ്രീയായി പെട്രോളടിക്കാം; വേറിട്ട ഓഫറുമായി പമ്പുടമ