ഒറ്റപ്പാലം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. നഗരസഭ കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതിയാണ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുകയും സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ പെടാത്തവർക്ക് ആനുകൂല്യങ്ങൾ നൽകിയെന്നും സമിതി കണ്ടെത്തി. അനുകൂല്യം ലഭിക്കാൻ അർഹതയില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ലാപ്ടോപ് വിതരണം നടത്തുകയും അർഹരായവരെ പുറംതള്ളുകയും ചെയ്തതായും പരാമർശങ്ങളുണ്ട്. ലാപ്ടോപ് നൽകുന്നതിനായി തയ്യാറാക്കുന്ന പട്ടികയിലെ മുൻഗണനാക്രമം അട്ടിമറിച്ചു എന്നും ഉയർന്ന മാർക്കുള്ള വിദ്യാർത്ഥികൾക്ക് പോലും അവകാശം നിഷേധിച്ചുവെന്നും നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബി. ശശികുമാർ, കൗൺസിലർ സത്യൻ പെരുമ്പറക്കോട് എന്നിവർ അംഗങ്ങളായ സമിതി കണ്ടെത്തി. അന്വേഷണറിപ്പോർട്ട് നഗരസഭ കൗൺസിലിന് സമർപ്പിച്ചു.
മുസ്ലിം ലീഗ് അംഗമായ പിഎംഎ ജലീലാണ് പദ്ധതിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചത്. തുടർന്ന് കൗൺസിലിന്റെ തീരുമാന പ്രകാരം മൂന്നംഗ സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. സമിതിയുടെ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത കൗൺസിൽ പദ്ധതിയിലെ അപാകതകൾ പരിഹരിക്കാനും മറ്റു നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഒപ്പം പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരോട് നിർബന്ധിത അവധിയിൽ പോവാനും നിർദ്ദേശമുണ്ടായിരുന്നു.