തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്‌ഥാനങ്ങളെ താലോലിച്ചാണ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നത്. ഇടത് സർക്കാരിന്റേത് വിനാശകരമായ വികസനമാണ്. സിൽവർ ലൈൻ പദ്ധതി പാവപ്പെട്ടവന്റെ നെഞ്ചത്ത് ചവിട്ടുന്ന വികസനമെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
കോൺഗ്രസ്-ബിജെപി ധാരണ എന്ന ആരോപണം ഉന്നയിച്ച് പൊതുജനത്തെ വിഡ്ഢികൾ ആക്കാമെന്ന് പിണറായിയും കോടിയേരിയും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ പരിപ്പ് ഇവിടെ വേവില്ല. ലാവ്‌ലിൻ കേസിലടക്കം ആരൊക്കെ തമ്മിൽ ആണ് ധാരണ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ തമാശയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും. കേരളത്തിൽ വർഗീയവാദികളെ പ്രോൽസാഹിപ്പിച്ചത് സിപിഎം ആണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
വിദ്വേഷ പ്രസംഗത്തിന്റെയും മുദ്രാവാക്യത്തിന്റെയും അന്തരീക്ഷം ഒരുക്കി കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയത് പിണറായി വിജയനാണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനുള്ള പരിശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
Most Read: ‘ഡിയര്‍ ഫ്രണ്ട്’ ട്രെയ്‌ലർ പുറത്ത്; ആകാംക്ഷ നിറച്ച് ടൊവിനോയും കൂട്ടരും