തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുന്നതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉറപ്പായി. ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ 75 വയസ് പിന്നിട്ട നിരവധി നേതാക്കൾ ഉപരികമ്മിറ്റിയിൽ നിന്ന് പുറത്താകും. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ ആണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്.
എല്ലാ ജില്ലാ സെക്രട്ടറിയേറ്റിലും ഒരു വനിതയെങ്കിലും ഉണ്ടാകണമെന്നതും നിർബന്ധമാക്കിയാതായി കോടിയേരി അറിയിച്ചു. പുതിയ ആളുകൾക്ക് പാർട്ടിയിൽ അവസരം കൊടുക്കണം. പ്രായപരിധി കഴിഞ്ഞതിനാൽ പലരും പുറത്തുപോകേണ്ടി വരും. അലവൻസ്, വൈദ്യസഹായം, മറ്റ് സേവനങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സിപിഎം കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി സംബന്ധിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ നൽകിയിരുന്നില്ല. 88 അംഗങ്ങളും 8 ക്ഷണിതാക്കളും ഉൾപ്പടെ 96 അംഗ സംസ്‌ഥാന കമ്മിറ്റിയാണ് കേരളത്തിലുള്ളത്. ഇതിൽ ഏകദേശം ഇരുപതോളം പേർ 75 വയസ് പിന്നിട്ടവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കളെല്ലാം ഈ പ്രായപരിധിക്ക് പുറത്താണ് വരുന്നത്. ചിലർക്ക് ഇളവ് കൊടുക്കാമെങ്കിലും പ്രധാനപ്പെട്ട പലരും സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് പുറത്തുപോകാനാണ് സാധ്യത.
സംസ്‌ഥാന സെക്രട്ടറിയേറ്റിലെ ആനത്തലവട്ടം ആനന്ദൻ, വൈക്കം വിശ്വൻ, കെ കരുണാകരൻ, കെജെ തോമസ് തുടങ്ങിയ പ്രധാനപ്പെട്ട പലരും 75 വയസ് പ്രായം പിന്നിട്ടവരാണ്. ഇവരെല്ലാം കണ്ണൂരിൽ നടക്കുന്ന പാർട്ടി സമ്മേളനത്തോടെ നേതൃനിരയിൽ നിന്ന് പുറത്തുപോകും.
Also Read: അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യം; വാദം പൂർത്തിയായി