കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പികെ കുഞ്ഞാലിക്കുട്ടി. സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകിയതിന് ശേഷമുളള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മുഹ്‌സിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
“ഈ ദിവസം നിങ്ങൾ കാലാകാലം ഓർത്തിരിക്കുമെന്നാണ് അവർ നൽകിയ മുന്നറിയിപ്പ്. ഇതനുസരിച്ച് പ്ളാൻ ചെയ്‌താണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. രക്‌തം വാർന്നാണ് മൻസൂർ മരിച്ചത്. സ്‌ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ സാധിക്കില്ല,”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്നലെയാണ് കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.
കണ്ണൂർ പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽപീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം മുഹ്സിനെയും മൻസൂറിനെയും വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനെയും ആദ്യം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുള്ള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരു മണിയോടെയാണ് മൻസൂറിന്റെ മരണം സ്‌ഥിരീകരിച്ചത്.
Also Read: സിപിഎമ്മിന് എത്ര ചോര കുടിച്ചാലും മതിയാകില്ല; മൻസൂറിന്റെ കൊലപാതകത്തിൽ ചെന്നിത്തല