മുംബൈ: പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ മഹാരാഷ്‌ട്ര പോലീസ് അറസ്‌റ്റ് ചെയ്‌തു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് അറസ്‌റ്റ് ചെയ്‌തത്.
രഹസ്യ വിവരങ്ങൾ പാകിസ്‌ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് മറിച്ചു വില്‍ക്കുക ആയിരുന്നു ഇയാള്‍. നാസിക്കിന് അടുത്ത് സ്‌ഥിതി ചെയ്യുന്ന ഓജാറിലെ എച്ച്എഎല്‍ നിര്‍മ്മാണ യൂണിറ്റിന്റെ രഹസ്യ വിവരങ്ങളും ഇയാള്‍ കൈമാറിയതായി എടിഎസ് അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമം, 1923 പ്രകാരമാണ് ഇയാൾക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്
എച്ച്എഎല്ലില്‍ അസിസ്‌റ്റന്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്‌തിരുന്ന ഇയാളുടെ പക്കല്‍ നിന്നും മൂന്നു മൊബൈല്‍ ഫോണുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു. എടിഎസിന്റെ നാസിക് യൂണിറ്റാണ് ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്.
ഇയാള്‍ ഐഎസ്‌ഐയുമായി നിരന്തരം ബന്ധപ്പെട്ടതായി വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചതായി ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഫോറന്‍സിക് പരിശോധനക്ക് അയച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പത്തു ദിവസമായി ഇയാള്‍ എടിഎസിന്റെ കസ്‌റ്റഡിയില്‍ ആയിരുന്നു. 1964-ലാണ് എച്ച്എഎല്ലിന്റെ ഒജാറിലെ എയര്‍ക്രാഫ്റ്റ് ഡിവിഷന്‍ സ്ഥാപിക്കപ്പെട്ടത്. നാസിക്കില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ മിഗ്-21 എഫ്എല്‍, കെ-13 വിമാനങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. പിന്നീട് മറ്റു മിഗ് വകഭേദങ്ങളായ മിഗ്-21എം, മിഗ്-21 ബിഐഎസ്, മിഗ്-27 എം എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിവിടം.
Read Also: ഇന്ത്യയുടെ ‘മിസൈല്‍ രുദ്രം’ വിജയകരമായി പരീക്ഷിച്ചു