തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തന മാർഗരേഖ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്‌ഥാന സൗകര്യ വികസനം എന്നിവയ്‌ക്കാകും മുൻഗണന. ഐടി, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയ്‌ക്ക് പ്രത്യേക ഊന്നൽ നൽകും. കൃഷി ശാസ്‌ത്രീയവും ആധുനികവുമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തുടർഭരണം ഉറപ്പിച്ച ജനവിധിയെ വിശദീകരിച്ചതിനോടൊപ്പം പ്രതിപക്ഷ നിലപാടുകളെ പരോക്ഷമായി വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല. 50 ഇന പരിപാടികൾ, 900 വാഗ്‌ദാനങ്ങൾ ഇവയിലൂന്നിയാവും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം. അഗതികൾക്കും ദാരിദ്ര്യം നേരിടുന്നവർക്കും പ്രത്യേക കൈത്താങ്ങ് നൽകും.
നിലവിലെ സമഗ്ര വിദ്യാഭ്യാസ മിഷൻ തുടങ്ങുമ്പോഴും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് തന്നെയാകും മുൻഗണന. കൃഷിയും അടിസ്‌ഥാന മേഖലകളും പ്രത്യേകം ശ്രദ്ധിക്കാനും വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താനും സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരേഖകൾ പരിഷ്‌കരിക്കും. ഐടി അധിഷ്‌ഠിത സേവനങ്ങൾ, പഠനം, വ്യവസായം എന്നിവയ്‌ക്കും പ്രാധാന്യം നൽകും. ഖരമാലിന്യ സംസ്‌കരണത്തിന് പദ്ധതികൾ ആവിഷ്‌കരിച്ച് കൊണ്ട് മാലിന്യരഹിത കേരളം സാധ്യമാക്കുമെന്നും സുസ്‌ഥിര വികസനമാണ് സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ