മണ്ണാർക്കാട്: തത്തേങ്ങലത്ത് വീണ്ടും പുലിയിറങ്ങി. തിരച്ചിലിനിടെ ആൾക്കൂട്ടത്തിന്റെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പുലിയിറങ്ങി ഓടിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയാണ് തത്തേങ്ങലം കൽക്കടി ഭാഗത്ത് റോഡിൽ പുലിയെ കണ്ടത്. വിവരമറിഞ്ഞ് ആളുകൾ കൂടിയതോടെ പുലി കുറ്റിക്കാട്ടിൽ മറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘമെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെ ആളുകൾ കൂടി നിന്നിരുന്ന റോഡിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്ന് പുലി ഇറങ്ങി ഓടുകയായിരുന്നു. ഇതോടെ തിരയാൻ എത്തിയവരും നാട്ടുകാരും ആശങ്കയിലായി. മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് പുലിശല്യം രൂക്ഷമാണ്. നിരവധി ആളുകളുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചു. പ്രദേശത്ത് പുലിക്കൂട് സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാണ്. യുദ്ധകാലാടിസ്‌ഥാനത്തിൽ പുലിക്കൂട് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് എ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രണ്ടുതവണ ഡിഎഫ്‌ഒ ഓഫിസിൽ എത്തിയിരുന്നു. ഉടൻ സ്‌ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Also Read: ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി