നീലേശ്വരം : കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നടത്തിയ പരിശോധന ക്യാംപിൽ 24 പേർക്ക് എലിപ്പനി സ്‌ഥിരീകരിച്ചു. ഈ പ്രദേശത്ത് തുടരുന്ന എലിപ്പനി വ്യാപനവും, മരണവും കണക്കിലെടുത്താണ് പരിശോധന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിൽ 34 സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് 24 പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. നേരത്തെ ഇവിടെ 8 പേർക്ക് രോഗം സ്‌ഥിരീകരിച്ചിരുന്നു.
കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് വിദഗ്‌ധ മെഡിക്കൽ സംഘത്തെ അയക്കണമെന്ന് നീലേശ്വരം നഗരസഭാ കൗൺസിൽ യോഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ 2 പേരാണ് ഇവിടെ എലിപ്പനിയെ തുടർന്ന് മരിച്ചത്. കൂടാതെ ചികിൽസയിൽ കഴിയുന്ന 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നഗരസഭയിലെ പാലാത്തടം, പാലായി, വള്ളിക്കുന്ന് വാർഡുകളുടെ പരിധിയിലാണ് എലിപ്പനി പടരുന്നത്. നെൽപ്പാടം കൊയ്യാനെത്തിയവരിലാണ് ആദ്യം രോഗബാധ ഉണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.
വിറയലോടു കൂടിയ പനി, തലവേദന, മഞ്ഞപ്പിത്തം, പേശിവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് കൂടാതെ ഗുരുതരമായ രക്‌തവാർച്ച, തലച്ചോറിലെ പഴുപ്പ്, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനങ്ങൾ നിലക്കും പോലുള്ള മാരകാവസ്‌ഥയിലേക്കു വരെ രോഗം മൂർഛിക്കാമെന്നും അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിൽസക്ക് മുതിരാതെ അടുത്തുള്ള ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ സേവനം തേടണമെന്നും അധികൃതർ മുന്നറിപ്പ് നൽകിയിട്ടുണ്ട്.
Read also : മാലിദ്വീപുമായി 362 കോടിയുടെ പ്രതിരോധ കരാർ ഒപ്പുവെച്ച് ഇന്ത്യ