മാലി: മാലിദ്വീപിന്റെ സുരക്ഷ മുൻനിർത്തി പുതിയ നടപടികളുമായി ഇന്ത്യ. അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന തന്ത്രപ്രധാന ദ്വീപുകളുടെ രാജ്യമായ മാലിദ്വീപിന്റെ സമുദ്ര ശേഷി വർധിപ്പിക്കുന്നതിനായി 50 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 362 കോടി ഇന്ത്യൻ രൂപ) പ്രതിരോധ കരാർ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യ.
മാലിദ്വീപ് ധനമന്ത്രാലയവും ഇന്ത്യയുടെ എക്‌സ്‌പോർട്, ഇംപോർട് ബാങ്കും തമ്മിലാണ് പ്രതിരോധ പദ്ധതികൾക്കായി ക്രെഡിറ്റ് ലൈൻ കരാർ ഒപ്പുവെച്ചത്. മാലിദ്വീപ് പ്രതിരോധ മന്ത്രി മരിയ ദിദി, ധനമന്ത്രി ഇബ്രാഹിം അമീർ, സാമ്പത്തിക വികസന മന്ത്രി ഫയാസ് ഇസ്‌മായിൽ, ദേശീയ ആസൂത്രണ, ഭവന, അടിസ്‌ഥാന സൗകര്യ മന്ത്രി മുഹമ്മദ് അസ്‌ലം എന്നിവരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചർച്ച നടത്തിയതിന് പിന്നാലെയാണ് കരാർ ഒപ്പുവെക്കാൻ ധാരണയായത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപിലെത്തിയ ജയശങ്കർ രാജ്യത്തെ പ്രതിരോധ മന്ത്രിയുമായി സൗഹൃദ കൂടിക്കാഴ്‌ചയും നടത്തിയിരുന്നു. മാലിദ്വീപിന്റെ തീരസംരക്ഷണ ശേഷി സംരക്ഷിക്കാൻ ഇന്ത്യ എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എസ് ജയശങ്കർ മാലിദ്വീപ് അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു.
Also Read: ജമ്മു കശ്‌മീരിൽ തീവ്രവാദ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു