അനന്ത്നാഗ്: ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്‌ത ഓപ്പറേഷനിൽ അനന്ത്നാഗ് വനത്തിൽ തീവ്രവാദിയുടെ ഒളിത്താവളം തകർത്തതായി റിപ്പോർട്. കൃഷ്‌ണ ധാബ ആക്രമണത്തിന്റെ സൂത്രധാരനെ ചെയ്‌തതിന് പിന്നാലെയാണ് ഒളിത്താവളം തകർത്തതെന്ന് കശ്‌മീരിലെ ഇൻസ്‌പെക്‌ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
തീവ്രവാദികളുടെ ഒളിത്താവളത്തിൽ നിന്നും മൂന്ന് എകെ-56 റൈഫിളുകൾ, രണ്ട് ചൈനീസ് പിസ്‌റ്റളുകൾ, രണ്ട് ചൈനീസ് ഗ്രനേഡുകൾ, ഒരു ദൂരദർശിനി, ആറ് എകെ മാഗസിനുകൾ, രണ്ട് പിസ്‌റ്റൾ മാഗസിനുകൾ, എന്നിവ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.
പ്രദേശത്തെ എല്ലാ സുപ്രധാന ഇടങ്ങളിലും സുരക്ഷാ സേനയെ വിന്യസിക്കാൻ ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉയർന്ന കെട്ടിടങ്ങളിൽ സ്‌നൈപ്പർമാരെ നിയോഗിക്കാനും സ്‌ഥിരമായ ബങ്കറുകളെ മാറ്റി സ്‌ഥാപിക്കാനും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ഐജിപി ആവശ്യപ്പെട്ടതായി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ശ്രീനഗറിലെ ബർസുള്ള പ്രദേശത്ത് ഫെബ്രുവരി 19ന് നടന്ന ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം മറ്റൊരു ഏറ്റുമുട്ടലിൽ ബുഡ്ഗാം പ്രദേശത്ത് മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു പോലീസ് ഉദ്യോഗസ്‌ഥനും ഏറ്റുമുട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടിരുന്നു.
Read Also: ചെങ്കോട്ട ആക്രമണം; 20 പേരുടെ ഫോട്ടോ പുറത്തുവിട്ട് ഡെൽഹി പോലീസ്