കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് അന്വേഷണ പരിധിയിലേക്ക്. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് കമ്പനി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോൺസർഷിപ് വഹിച്ചിരുന്നു എന്ന് കണ്ടെത്തിയത്. യുഎഇ റെഡ് ക്രസന്റുമായുള്ള ഇടപാടിന് ശേഷവും അതിന് രണ്ട് വർഷം മുമ്പുമുള്ള യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോൾ പരിശോധിക്കുന്നത്.
Also Read: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി; ഹരജി ഇന്ന് പരിഗണിക്കും
റെഡ് ക്രസന്റുമായി കരാർ ഒപ്പിടുന്നതിന് ഒരു വർഷം മുമ്പ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാരിൽ യൂണിടാക്കിന്റെ പേര് കണ്ടെത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ അന്നത്തെ ജഴ്‌സിയിൽ ‘സ്ളീവ് സ്‌പോൺസർ’ എന്ന നിലയിൽ യൂണിടാക് പങ്കാളിയായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച് കമ്പനി പരസ്യ ചിത്രവും നിർമിച്ചിരുന്നു. എന്നാൽ, എത്ര രൂപയുടെ ഇടപാടാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്ന് കണ്ടെത്തിയിട്ടില്ല. പ്രധാന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടെങ്കിലും കമ്പനി എം.ഡി സന്തോഷ് ഈപ്പൻ ഇക്കാര്യം പറയാൻ തയാറായില്ല.
ലൈഫ് മിഷൻ കരാർ യൂണിടാക്കിന് യാദൃശ്‌ചികമായി ലഭിച്ചതല്ല എന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. 18 കോടിയുടെ കരാർ ലഭിക്കണമെങ്കിൽ മുമ്പും ഇടപാടുകൾ നടന്നിരിക്കാൻ സാധ്യതയുണ്ട്. ലൈഫ് മിഷൻ കരാറിന് മുമ്പ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിൽ സ്വപ്‌നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് ഇടയിലാണ് അന്വേഷണം ബ്ലാസ്‌റ്റേഴ്‌സിലേക്ക് നീങ്ങിയത്.