മലപ്പുറം: ജില്ലയിലെ പൂക്കോട്ടുപാടം പ്രദേശത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീട് നിർമ്മാണം പാതിവഴിയിലാക്കി കരാറുകാരൻ പണവും വാങ്ങി മുങ്ങിയതായി പരാതി. അമരമ്പലം പഞ്ചായത്തിലെ കണ്ണച്ചംകുന്നിൽ വടക്കേരികുന്നേൽ അന്നമ്മ-പത്രോസ് ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പത്രോസ് പൂക്കോട്ടുംപാടം പോലീസിൽ പരാതി നൽകി.
വാടക വീട്ടിലാണ് ഇവരുടെ താമസം. 2018– ൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അമരമ്പലം പഞ്ചായത്ത് തോട്ടേക്കാട് വാങ്ങി നൽകിയ മൂന്നു സെന്റ് സ്‌ഥലത്താണ് അന്നമ്മക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്. വീടു നിർമ്മാണത്തിനായി പൂക്കോട്ടുംപാടം സ്വദേശിയുമായി കരാറും ഉണ്ടാക്കി. പഞ്ചായത്തിന്റെ നിബന്ധനകൾ പാലിച്ച് നാല് ലക്ഷം രൂപക്ക് പണി മുഴുവൻ തീർത്തു നൽകാം എന്നായിരുന്നു കരാർ.
ഇരുകൂട്ടരും രേഖാമൂലം കരാറിൽ ഒപ്പുവച്ചാണ് പണി ആരംഭിച്ചതെന്ന് പത്രോസ് പറഞ്ഞു. തറയും ഭിത്തിയും പണിതു. മെയിൻസ്ളാബ് വാർക്കുന്നതിനടക്കം പഞ്ചായത്ത് അനുവദിച്ച 1,86,000 രൂപ കരാറുകാരൻ മുൻകൂറായി വാങ്ങി. എന്നാൽ വാർപ്പ് നടത്താതെ കരാറുകാരൻ തങ്ങളെ കബളിപ്പിക്കുകയാണെന്ന് പത്രോസിന്റെ പരാതിയിൽ പറയുന്നു. ഫണ്ട് പാസായി രണ്ട് വർഷം പിന്നിട്ടിട്ടും വീടു പണി പൂർത്തിയാക്കാത്തിനാൽ ഫണ്ട് ലാപ്‌സായി പോകുമെന്ന് പഞ്ചായത്ത് അധികൃതർ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Malabar News: രാഹുൽഗാന്ധിയുടെ ഹൃദയം കണ്ടു കാവ്യയെയും കാര്‍ത്തികയെയും; സ്വപ്‌നം സഫലമായി
അന്നമ്മ അക്കുതാഴെ തളർന്നുകിടക്കുകയാണ്. പണം കരാറുകാരൻ മുൻകൂട്ടി കൈപ്പറ്റിയതിനാൽ പണി മറ്റൊരാളെ ഏൽപ്പിക്കാൻ പോലും കഴിയാത്ത അവസ്‌ഥയിലാണിവർ.
പഞ്ചായത്ത് അനുവദിച്ച ഭൂമിയിൽ വീടുനിർമാണം നടത്തുന്ന മറ്റ് നാലു പേരേയും കരാറുകാരൻ ഇത്തരത്തിൽ കബളിപ്പിച്ചതായും ആരോപണമുണ്ട്. പരാതിയുമായി ആളുകൾ എത്തുമ്പോൾ ഒത്തുതീർപ്പ് നടത്തി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. പോലീസിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നമ്മയും പത്രോസും.
Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി