ന്യൂഡെൽഹി: ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ സമയത്ത് ഇതിനെല്ലാം നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിൽ യോഗം ഇന്ന് ചേരുന്നതിനിടെയാണ് പ്രിയങ്കയുടെ പ്രതികരണം.
ആംബുലൻസ്, ആശുപത്രി കിടക്ക, വെന്റിലേറ്റർ, ഓക്‌സിജൻ, മരുന്നുകൾ, വാക്‌സിൻ തുടങ്ങിയവക്ക് വേണ്ടി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ മഹാമാരിയുടെ സമയത്ത് ജീവൻ രക്ഷാ മരുന്നുകൾക്കും കോവിഡ് ചികിൽസാ ഉപകരണങ്ങൾക്കും ജിഎസ്‌ടി ഈടാക്കുന്നത് ക്രൂരതയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു. ഇത്തരം സാധനങ്ങളുടെയും അവക്ക് ഈടാക്കുന്ന ജിഎസ്‌ടി നിരക്കിന്റെയും പട്ടികയും പ്രിയങ്ക ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, 43ആമത് ജിഎസ്‌ടി കൗൺസിൽ യോഗം ആരംഭിച്ചു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് ജിഎസ്‌ടി കൗൺസിൽ ഇന്ന് യോഗം ചേരുന്നത്. കോവിഡ് വാക്‌സിൻ, മരുന്ന്, കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട മറ്റ് വസ്‌തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയ്‌ക്കാണ് യോഗത്തിൽ പ്രഥമ പരിഗണന. കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാര തുകയിലെ കുറവും കടംവാങ്ങൽ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തിൽ ചർച്ചയാകും.
കോവിഡ് പ്രതിസന്ധികൾ കാരണം വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. 2020 ഒക്‌ടോബർ 5നാണ് ജിഎസ്‌ടി കൗൺസിലിന്റെ യോഗം അവസാനമായി നടന്നത്.
Imposing GST on essential medical products like oxygen, ventilators, vaccines and medicines during a pandemic is cruel and insensitive.
In today’s GST Council meet, the government should remove GST from all life saving medicins and equipment that are being used to fight Covid pic.twitter.com/yjPI3K0BUm
— Priyanka Gandhi Vadra (@priyankagandhi) May 28, 2021
Most Read: ലക്ഷദ്വീപുകാർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? തോമസ് ഐസക്