തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ കളക്‌ടർ എസ് അസ്‌കർ അലിയെ വിമർശിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്‌ടറുടെ ദാർഷ്‌ട്യം വിലപ്പോവില്ലെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു.
കടപ്പുറത്തെ അനധികൃത മൽസ്യബന്ധന നിർമാണമാണെന്ന് കളക്‌ടർ വിശേഷിപ്പിക്കുന്നത് മൽസ്യ തൊഴിലാളികളുടെ ഷെഡുകളെയാണ്. നൂറ്റാണ്ടുകളായി അവർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? മയക്കുമരുന്നും കുറ്റകൃത്യങ്ങളും കൂടുന്നൂവെന്നുള്ള വാദം ശരിതന്നെയാവട്ടെ. അതിന് ഇന്ത്യയിൽ ക്രിമിനൽ നിയമങ്ങളുണ്ട്. ഗുണ്ടാ ആക്‌ടിന്റെ ആവശ്യമെന്താണ്? നിങ്ങൾ ആർക്ക് എതിരായിട്ടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? പിരിച്ചുവിടപ്പെട്ടവർ താൽക്കാലികക്കാരാണു പോലും. കോവിഡു കാലമാണോ അതിനുള്ള സമയം?”- തോമസ് ഐസക് ചോദിക്കുന്നു.
ദ്വീപുകാരെക്കൊണ്ട് കൂടുതൽ പച്ചക്കറി തീറ്റിക്കാനാണ് ബീഫ് നിരോധിച്ചത് എന്നാണ് ചിലരുടെ വാദം. ഇപ്പോൾ കളക്‌ടർ പറയുന്നത് ഇറച്ചിക്കു പകരം കൂടുതൽ മീൻ തീറ്റിക്കാനാണ് എന്നാണ്. എന്തു തിന്നണമെന്ന് അവർ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതമെന്നും അദ്ദേഹം പറയുന്നു.
ഒരു പ്രതിഷേധത്തിനും വഴങ്ങില്ലെന്നും പ്രതിഷേധിക്കുന്നവരൊക്കെ സാമൂഹ്യ വിരുദ്ധരുമാണെന്നുള്ള കളക്‌ടറുടെ ദാർഷ്‌ട്യം വിലപോവില്ലെന്ന് പഠിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെല്ലാം ഒത്തൊരുമിച്ചു സമാധാനപരമായി നിലപാടെടുത്താൽ ഏതു സ്വേച്ഛാധിപതിക്കും തലകുനിക്കേണ്ടി വരുമെന്നു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോൾ ഡെൽഹിയിലെ കർഷകർ ഇതേകാര്യം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്; ഐസക് പറഞ്ഞു.
ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികളെ ‘വികസനം’ എന്ന പേരിലാണ് കേന്ദ്രവും കളക്‌ടറും വിശേഷിപ്പിക്കുന്നത്. ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണ് എന്നായിരുന്നു എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കളക്‌ടർ എസ് അസ്‌കർ അലി പറഞ്ഞത്. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്നും കളക്‌ടർ പറഞ്ഞിരുന്നു.
Most Read: മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് ഉടന്‍ വിട്ടുകിട്ടില്ല; നടപടിക്ക് സ്‌റ്റേ