ന്യൂഡെല്‍ഹി: വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഡൊമിനിക്ക ഉള്‍പ്പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള നടപടികള്‍ സ്‌റ്റേ ചെയ്‌തു. അതേസമയം കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
തുടര്‍നടപടികള്‍ കോടതിവിധി അനുസരിച്ചെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി വ്യക്‌തമാക്കി. മെഹുല്‍ ചോക്‌സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ ഹേബിയസ് കോര്‍പസ് ഹരജിയും ഫയല്‍ ചെയ്‌തു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ മെഹുല്‍ ചോക്‌സി 2018ൽ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലെത്തി അവിടുത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
എന്നാൽ ആന്റിഗ്വയില്‍നിന്ന് മുങ്ങിയ ഇയാൾ അയല്‍രാജ്യമായ ഡൊമിനിക്കയിൽ വെച്ചാണ് അറസ്‌റ്റിലായത്. ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്. അതേസമയം ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത രാജ്യമാണ് ആന്റിഗ്വ. ഇന്ത്യയിലേക്ക് നാട് കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും മെഹുല്‍ ചോക്‌സിക്ക് എതിരെ ആന്റിഗ്വയിലുണ്ട്.