ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും മഹാപഞ്ചായത്തിന്റെ ഭാഗമായി. ഗാസിപ്പൂരിലെ കര്‍ഷക സമരവേദി ഒഴിപ്പിക്കാനുളള യുപി പൊലീസിന്റെ നീക്കം പാളിയതിന് പിന്നാലെയാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ സഹോദരനും പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും ശക്‌തമായ ജാട്ട് സംഘടനയായ ബലിയന്‍ ഖാപിന്റെ നേതാവുമായ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. മഹാപഞ്ചായത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്‌ച ഗാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.
ഗാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യുപി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്. അതിനിടെ സമരക്കാർക്കെതിരെ പോലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപ്പബ്ളിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്‌തമായ പങ്കുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
Read also: താങ്ങുവിലയിൽ വർധനയെന്ന് കേന്ദ്രം; നിരാഹാര സമരം പിൻവലിച്ച് അണ്ണാ ഹസാരെ