തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞു വീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജിനായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നു. രക്ഷാദൗത്യം 48 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ, കിണറിലകപ്പെട്ട മഹാരാജിനെ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ മുകളിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
എന്നാൽ, മഹാരാജിനെ എപ്പോൾ പുറത്തെത്തിക്കുമെന്ന് പറയാനാകില്ലെന്ന് ഡെപ്യൂട്ടി കളക്‌ടർ വി ജയമോഹൻ അറിയിച്ചു. കിണറിന്റെ വശത്തുനിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ആലപ്പുഴയിൽ നിന്ന് 25 അംഗ ദേശീയ ദുരന്തനിവാരണ സേനയും സംഘവും സ്‌ഥലത്തെത്തിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളിയിലെ വിദഗ്‌ധ കിണർ പണിക്കാരും സ്‌ഥലത്തുണ്ട്.
മണ്ണ് നീക്കം ചെയ്‌ത് 80 അടിയോളം താഴ്‌ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജിന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത്. പ്രതീക്ഷക്ക് വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്‌ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിന് സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വെങ്ങാനൂർ നെല്ലിയറത്തലയിൽ താമസിക്കുന്ന തമിഴ്‌നാട് പർവതിപുരം സ്വദേശി മഹാരാജന്(55) മേൽ മണ്ണിടിഞ്ഞു വീണത്.
Most Read: എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും