ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18ന് ഡെൽഹിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. മഹാരാഷ്‌ട്രയിൽ എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പം യോഗത്തിൽ പങ്കെടുക്കും.
അജിത് പവാറും സംഘവും എൻഡിഎയിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് നടക്കുന്നത്. പ്രതിപക്ഷ ഐക്യയോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎ യോഗം ചേരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യവും യോഗം ചർച്ച ചെയ്‌തേക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് എൻഡിഎ നടത്തുന്നത്.
തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ പിടിക്കാൻ മോദിയെ തമിഴ്‌നാട്ടിൽ നിന്ന് മൽസരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്‌തമാണ്. കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മൽസരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. 1,79,143 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കന്യാകുമാരിയിൽ കോൺഗ്രസ് 1,37,950 വോട്ടിനാണ് വിജയിച്ചത്. ഈ മണ്ഡലങ്ങളിൽ മോദിയെ മൽസരിപ്പിച്ചു ദക്ഷിണേന്ത്യ മുഴുവൻ പ്രചാരണമെന്നതാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് അഭ്യൂഹം.
Most Read: ഏക സിവിൽ കോഡ്; സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ- വി ശിവൻകുട്ടി