തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർക്ക് ഉറച്ച തീരുമാനമില്ലെന്നും മന്ത്രി വിമർശിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ലീഗ് നിരസിക്കില്ലെന്നാണ് പ്രതീക്ഷയെന്നും വി ശിവൻകുട്ടി പറഞ്ഞു.
‘മുസ്‌ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. ലീഗിനോട് തൊട്ടുകൂടായ്‌മയില്ല. അവർ മോദി സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ എതിർക്കുന്നുണ്ട്. സെമിനാറിലേക്ക് ലീഗ് വരുമെന്നാണ് പ്രതീക്ഷ’- ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം, ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം മുസ്‌ലിം ലീഗ് തള്ളിയേക്കുമെന്നാണ് സൂചന.
സിപിഎമ്മിനോട് സഹകരിക്കുന്നതിൽ ലീഗിൽ അഭിപ്രായ ഭിന്നതയുള്ളതിനാലാണിത്. കോൺഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശ്യപരമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, ചർച്ച ചെയ്‌തതിന് ശേഷം മതി അന്തിമ തീരുമാനമെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതോടെ അന്തിമതീരുമാനം ഇന്ന് ചേരുന്ന ലീഗ് നേതൃയോഗത്തിലുണ്ടാകും. സമസ്‌തയുടെ നിലപാടും യോഗത്തിൽ ചർച്ചയാകും. ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം ചേരുക.
Most Read: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി