കോഴിക്കോട്: സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമുമായി 188 പേരാണ് നിലവില്‍ സമ്പര്‍ക്കത്തിലുള്ളത്. ചിലപ്പോള്‍ കൂടുതല്‍ പേരെ കണ്ടെത്തിയേക്കാം. ഇതിനായി ആശാ വര്‍ക്കര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തനം തുടങ്ങി. ആശാ വര്‍ക്കര്‍മാര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് പ്രത്യേക പരിശീലനം നല്‍കും; മന്ത്രി വ്യക്‌തമാക്കി.
നിപ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ള മൂന്ന് പേര്‍ ഉള്‍പ്പടെ 20 ആളുകൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരുടെ സാമ്പിള്‍ പൂനയിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പ്രാഥമിക പരിശോധന ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം പൂനെ വൈറോളജി ലാബില്‍നിന്നുള്ള വിദഗ്‌ധ സംഘം ഇന്ന് ഉച്ചയോടെ കോഴിക്കോട് എത്തും.
2018ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ വൈറസ് മൂന്നു വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഭീതിപരത്തുന്നത്. വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്‌ച നിർണായകമാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്‌ളോക്ക് നിപ ചികിൽസക്കായി സജ്‌ജീകരിച്ചിട്ടുണ്ട്.
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിലാണ് നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ വീട്. ഈ വീടിനടുത്തുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്