പെരിയ: ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനും വ്യാജമായി തയാറാക്കി നൽകിയ കണ്ണൂരിലെ സ്‌ഥാപന ഉടമക്കെതിരെ കേസ്. കണ്ണൂർ ജൂബിലി ബസാറിലെ ആഫ്‌കോ എന്ന സ്‌ഥാപനത്തിന്റെ മാനേജിങ് ഡയറക്‌ടർ എം ലിജേഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. സ്‌കൂൾ കെട്ടിടത്തിനായി ഫയർ ആൻഡ് സേഫ്റ്റി ഫിറ്റ്നസ് സർട്ടിഫിക്കറ്റും ട്രഷറി ചലാനുമാണ് ഇയാൾ വ്യാജമായി നിർമിച്ചു നൽകിയത്.
പെരിയ ചേർക്കാപ്പാറയിലെ ഗാർഡിയൻ പബ്ളിക് സ്‌കൂൾ ഡയറക്‌ടർ വെള്ളിക്കോത്തെ പീറ്റർ ലൂക്കോസിന്റെ പരാതിയിലാണ് കേസ്. സ്‌കൂൾ കെട്ടിടത്തിന് ആവശ്യമായ അഗ്‌നിസുരക്ഷാ സംവിധാനം ഏർപ്പെടുത്തി അഗ്‌നിരക്ഷാ വകുപ്പിൽ നിന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ ശരിയാക്കി നൽകാമെന്ന് പറഞ്ഞു 1,82,000 രൂപ നൽകിയെങ്കിലും ആവശ്യമായ ഉപകരണങ്ങൾ സ്‌ഥാപിക്കാതെ വഞ്ചിച്ചെന്നും അഗ്‌നിരക്ഷാ സേനയുടെ അനുമതി പത്രമാണെന്ന് പറഞ്ഞു വ്യാജരേഖകൾ നൽകി കബളിപ്പിക്കുകയും ചെയ്‌തതായും പരാതിയിൽ പറഞ്ഞു.
ലൈസൻസ് പുതുക്കുന്നതിനായി അഗ്‌നിരക്ഷാ വകുപ്പിനെ സമീപിച്ചപ്പോഴാണ് ലിജേഷ് നൽകിയ അനുമതി പത്രം വ്യാജമാണെന്ന് വ്യക്‌തമായത്. സർട്ടിഫിക്കറ്റും ഇതിനായുള്ള ട്രഷറി ചലാനും വ്യാജമായി ഉണ്ടാക്കിയതാണെന്ന് അധികൃതർ പറഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം സ്‌കൂൾ അധികൃതർ അറിയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Most Read: തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ള്യുസി ഏറ്റെടുക്കും