കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുക്കും. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും.
നിലവില്‍ കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ള്യുസി സംരക്ഷണത്തിലാണ് കഴിയുന്നത്. കൗണ്‍സിലിംഗ് നല്‍കിയ ശേഷമാകും കുട്ടിയുടെ മൊഴി എടുക്കുക.
രണ്ടര വയസുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകടനില തരണം ചെയ്‌തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്‌ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്‌തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്‌ടർമാര്‍ പറയുന്നു.
അതേസമയം കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് സർജന്റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്‌ച മൂലമുണ്ടായതാണെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സർജന്റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത ആന്റണി ടിജിനെയും മാതൃ സഹോദരിയെയും പോലീസ് ചോദ്യം ചെയ്‌തു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആന്റണി ടിജിന്‍, മാതൃസഹോദരി, മകന്‍ എന്നിവരെ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. മൈസൂരിലെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.
കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നാട് വിട്ടതെന്നുമാണ് ആന്റണി ടിജിന്റെ മൊഴി. അതേസമയം മാതൃ സഹോദരിയെയും മകനേയും കാക്കനാട്ടെ സ്‌നേഹിത അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷമാകും കേസിൽ തുടർ നടപടിയെടുക്കുക.
Most Read: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വാർഷിക പരീക്ഷകൾ കൃത്യമായി നടത്തും; മന്ത്രി