മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്. കുഞ്ഞിനെ ഫായിസ് മർദ്ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
ഭാര്യയുമായുള്ള പ്രശ്‌നങ്ങൾ കാരണമാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് കുട്ടി മരിച്ചെന്ന് മനസിലാക്കിയ അധികൃതർ വിവരം പോലീസിനെ അറിയിച്ചു.
തുടർന്ന് നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് വ്യക്‌തമാവുകയായിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും 7 വാരിയെല്ല് പൊട്ടിയതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
പഴയതും പുതിയതുമായ നിരവധി മുറിപ്പാടുകൾ കുഞ്ഞിന്റെ ദേഹത്തുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും ശരീരത്തിലുണ്ട്. ഇതോടെ, രണ്ടര വയസുകാരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫായിസിനെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് പ്രകാരവും കേസെടുത്തു. ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും