ഡെല്‍ഹി: കസ്‌റ്റഡിയിലിരിക്കെ അരവിന്ദ് കെജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അരവിന്ദ് കെജ്‌രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ വ്യക്‌തമാക്കി. കെജ്‌രിവാളിന്റെ ഭാര്യ സുനിത ഇഡി ആസ്‌ഥാനത്തെത്തി അദ്ദേഹത്തെ സന്ദർശിച്ചത് അന്വേഷിക്കുകയാണെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.
കുറച്ച് പേപ്പറുകളുമായാണ് സുനിത ആസ്‌ഥാനത്ത് എത്തിയതെന്നും പിന്നീട് കുറച്ച് സ്‌റ്റാഫ് അംഗങ്ങൾക്കൊപ്പം കാറിൽ കയറി പോയെന്നും ഇഡി പറയുന്നു. ഇതിന് പിന്നാലെ ഞായറാഴ്‌ച രാവിലെയാണ് കെജ്‌രിവാൾ ഉത്തരവിറക്കിയ വിവരം മന്ത്രി ആതിഷി അറിയിച്ചത്. ഡെൽഹിയിലെ ജലവിതരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നിർദ്ദേശങ്ങളാണ് കെജ്‌രിവാൾ വകുപ്പ് മന്ത്രി അതിഷിക്ക് നൽകിയത്.
‘ഇഡിയുടെ കസ്‌റ്റഡിയിൽ ആണെങ്കിലും ഡെൽഹിയിലെ രണ്ടുകോടി ജനങ്ങളെന്ന തന്റെ കുടുംബത്തെ കുറിച്ചാണ് കെജ്‌രിവാളിന്റെ ആശങ്ക. അദ്ദേഹം ജനങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്’- അതിഷി പറഞ്ഞു. ഉത്തരവിറക്കിയത് സംബന്ധിച്ച് അതിഷിയിൽ നിന്ന് ഇഡി വിവരങ്ങൾ തേടുമെന്നാണ് സൂചന. കസ്‌റ്റഡിയിൽ നിന്നുള്ള കെജ്‌രിവാളിന്റെ കത്ത് തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്‌ചയാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. അറസ്‌റ്റിലായെങ്കിലും ഡെൽഹി കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആംആദ്‌മി പാർട്ടി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read| ഇന്ത്യമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ പാകിസ്‌ഥാൻ; സൂചന നൽകി വിദേശകാര്യമന്ത്രി