കോഴിക്കോട്: പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. 1970കള്‍ വരെ കല്യാണ പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് അദ്ദേഹം.
ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകള്‍ക്ക് ശബ്‌ദവും സംഗീതവും നല്‍കിയ വ്യക്‌തിയാണ് വിഎം കുട്ടി. മികച്ച ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. മലബാര്‍ കലാപത്തിന്റെ കഥ പറഞ്ഞ ‘1921‘ അടക്കമുള്ള അഞ്ചിലധികം സിനിമകളിൽ ഗാനങ്ങള്‍ എഴുതി. ‘കിളിയേ… ദിക്ര്! പാടിക്കിളിയേ…’ എന്ന വിശ്രുത ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളായുണ്ട്.
1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലില്‍ വടക്കുങ്ങര ഉണ്ണീന്‍ മുസ്‌ല്യാരുടെ മകനായി ജനിച്ച വി മുഹമ്മദ് കുട്ടി, പ്രാഥമിക വിദ്യാഭ്യാസം പുര്‍ത്തിയാക്കി അധ്യാപക പരിശീലനത്തിന് ചേരുകയായിരുന്നു. 1985വരെ അധ്യാപകനായി പ്രവര്‍ത്തിച്ചു. പിന്നീട് സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.
‘ബദ്‌റുല്‍ഹുദാ യാസീനന്‍…’ എന്ന ബദ്ര് പാട്ട് ആകാശവാണിയില്‍ അവതരിപ്പിച്ചു കൊണ്ട് ഇരുപതാം വയസില്‍ ആയിരുന്നു അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ആറു പതിറ്റാണ്ടിലേറെ ഈ രംഗത്ത് സജീവമായി നിലകൊണ്ടു. ഉൽപ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Read Also: കെപിസിസി അന്തിമ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും