കാസർഗോഡ്: യുവതിയെ തലക്കടിച്ചു വീഴ്‌ത്തി മോഷണം നടത്തിയ ശേഷം കാട്ടിനുള്ളിൽ ഒളിച്ച പ്രതിക്കായി കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ. നിരവധി കേസുകളിലെ പ്രതിയായ കറുകവളപ്പിൽ അശോകനെ തേടിയാണ് കാസർഗോഡ് ഡ്രോൺ ഉപയോഗിച്ച് പോലീസ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ഇതുവരെയും അശോകനെ കണ്ടെത്താനായില്ല.
പെരളം സ്വദേശിയായ വിജിതയെ പട്ടാപ്പകൽ തലക്കടിച്ചു വീഴ്‌ത്തി സ്വർണാഭരണങ്ങൾ കവർന്നതോടെയാണ് അശോകനെ തേടി വീണ്ടും പോലീസ് കാടുകയറിയത്. മോഷണം നടത്തി ചെങ്കൽക്കുന്നിലെ കാട്ടിൽ ഒളിച്ചു താമസിക്കുന്നതാണ് ഇയാളുടെ രീതി. എന്നാൽ, കാടിളക്കി അന്വേഷിച്ചിട്ടും ഇയാളെ കണ്ടെത്താനായില്ല.
ഇതോടെയാണ് ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. 300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ചെങ്കൽക്കുന്നിലെ വഴികൾ അശോകന് ഏറെ പരിചിതമാണ്. അതുകൊണ്ടുതന്നെ സാധാരണ പരിശോധനയിൽ ഇയാളെ കണ്ടെത്താൻ അത്ര എളുപ്പമല്ല. പാറമടയിലോ മറ്റോ ഒളിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. നിരവധി കേസുകളിൽ പ്രതിയാണ് അശോകൻ.
മകളെ വലിച്ചെറിഞ്ഞു കൈ ഓടിച്ചതിന് ഇയാൾക്കെതിരെ ഹൊസ്‌ദുർഗ് പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ പിടികൂടുമെന്ന് ഭയന്ന് ഇയാൾ കുറച്ചു കാലമായി കാട്ടിനുള്ളിലാണ് താമസിക്കുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഭാകരൻ എന്നയാളുടെ വീട്ടിൽ നിന്ന് രണ്ടേമുക്കാൽ പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും കവർന്നിരുന്നു. മറ്റൊരു വീട്ടിൽ നിന്ന് 30,000 രൂപ കവർന്ന കേസുമുണ്ട്.
Most Read: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾ