ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ. നെഹ്റു കുടുംബം മുന്നോട്ട് വെക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഡെൽഹിയിൽ ഗുലാം നബി ആസാദ് വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ഒന്നിന് പിന്നാലെ ഒന്നായി ഓരോ തിരഞ്ഞെടുപ്പിലും തോറ്റ് തുന്നംപാടുന്ന സാഹചര്യത്തിൽ നേതൃത്വം മാറിയേ തീരൂ എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. കപിൽ സിബൽ, ആനന്ദ് ശർമ്മ, ഭൂപേന്ദ്ര ഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നെഹ്റു കുടുംബം പിൻമാറണം. അധ്യക്ഷ സ്‌ഥാനം സോണിയ ഗാന്ധി ഒഴിഞ്ഞാൽ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്‌ഥാനത്തേക്ക് കൊണ്ടുവരുമെന്നും നേതാക്കൾ പറഞ്ഞു. മല്ലികാർജുന ഖാർഗയെ പാർലമെന്ററി പാർട്ടി നേതാവാക്കാനും ആലോചനയുണ്ട്.
സംഘടന ജനറൽ സെക്രട്ടറി സ്‌ഥാനത്തും അഴിച്ചുപണി വേണം. പഞ്ചാബിലെ തോൽവിയടക്കം ചൂണ്ടിക്കാട്ടി പ്രവർത്തക സമിതിയിൽ കെസി വേണുഗോപാലിനെതിരെ നിലപാട് ശക്‌തമാക്കാനും ഗ്രൂപ്പ് 23 നേതാക്കൾ തീരുമാനിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയം പോലും ഏകപക്ഷീയമായിരുന്നുവെന്നും നേതാക്കൾ വിലയിരുത്തി.
Most Read: വിവാഹ മേക്കപ്പിനിടെ ലൈംഗിക പീഡനം; പ്രതി അനീസ് അൻസാരി രാജ്യം വിട്ടു