കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന കേസിലെ പ്രതി അനീസ് അൻസാരി വിദേശത്തേക്ക് കടന്നു. പ്രമുഖ മേക്കപ് ആർടിസ്‌റ്റായ ഇയാൾ വിവാഹ മേക്കപ്പിനെത്തുന്ന യുവതികളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സമൂഹ മാദ്ധ്യമത്തിലൂടെ മീ ടു ആരോപണവുമായി യുവതികൾ രംഗത്തെത്തിയതോടെയാണ് അനീസ് അൻസാരി കുടുങ്ങിയത്.
സമാന അനുഭവങ്ങളുമായി നിരവധി യുവതികൾ രംഗത്തെത്തിയിരുന്നു. ഇന്നലെ കൊച്ചി സിറ്റി കമ്മീഷണർക്ക് നാല് യുവതികൾ പരാതി നൽകുകയും ചെയ്‌തു. ഇതിൽ മൂന്ന് പരാതികൾ കേസെടുക്കാനായി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയും ചെയ്‌തു. ഒരു യുവതിയുടെ പരാതി പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
മീ ടു ആരോപണം ഉന്നയിച്ച യുവതികൾ തന്നെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ അനീസ് അൻസാരി ഒളിവിൽ പോയിരുന്നതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ വിദേശത്തേക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലേക്ക് പോയതായും വിവരമുണ്ട്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
നിലവിൽ ബലാൽസംഗ കുറ്റം അടക്കം ചുമത്തിയാണ് അനീസ് അൻസാരിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കൂടാതെ യുവതികളോട് അശ്ളീല ചുവയോടെ സംസാരിച്ചുവെന്നും അശ്ളീല സന്ദേശങ്ങൾ മൊബൈലിൽ അയച്ചെന്നുമുള്ള പരാതികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇനിയും അനീസിനെതിരെ പരാതികളുമായി കൂടുതൽ യുവതികൾ മുന്നോട്ട് വരുമെന്നും പോലീസ് പറഞ്ഞു. കൊച്ചിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് അനീസ് അൻസാരിക്കെതിരെ യുവതികൾ രംഗത്തെത്തിയത്.
Most Read: വർക്കലയിൽ തീ പിടിച്ചത് ബൈക്കിൽ നിന്ന് തന്നെ; അട്ടിമറിയില്ലെന്ന് ആവർത്തിച്ച് പോലീസ്