തിരുവനന്തപുരം: വർക്കലയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നിൽ അട്ടിമറി സാധ്യതയില്ലെന്ന് ഉറപ്പിച്ച് പോലീസ്. തീപിടുത്തം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് നിഗമനം. തീയുടെ തുടക്കം കാർപോർച്ചിലെ ബൈക്കിൽ നിന്നാകാമെന്നും പോലീസ് ആവർത്തിച്ചു. തീപിടുത്തത്തിൽ നശിച്ച വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്.
അയൽവീടുകളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് വ്യക്‌തമല്ല. ചിലതിൽ വീടിനകത്ത് നിന്ന് തീ പടരുന്നതായും മറ്റ് ചിലതിൽ ബൈക്കിൽ നിന്ന് തീ തുടങ്ങുന്നതാണ് കാണുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി പോലീസും ഫോറൻസിക് സംഘവും ചേർന്ന് വീട്ടിൽ തീപിടുത്തം പുനരാവിഷ്‌കരിച്ചത്. കടലാസും മെഴുകുതിരികളും കൂട്ടിയിട്ട് കത്തിച്ചായിരുന്നു പരീക്ഷണം,
സിസിടിവിയിൽ കാണുന്നത് വീടിന്റെ ഭിത്തിയിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചമാണെന്നാണ് നിഗമനം. അപകടം അറിഞ്ഞ് രക്ഷിക്കാനായി ആദ്യം എത്തിയ നാല് ദൃക്‌സാക്ഷികളെയും പരീക്ഷണത്തിൽ പങ്കെടുപ്പിച്ചു. നാല് പേരും പറയുന്നത് അവർ എത്തുമ്പോൾ വീടിനുള്ളിൽ തീ കത്തിയിരുന്നില്ലെന്നും കാർ പോർച്ചിലാണ് തീ കണ്ടതെന്നുമാണ്. അതിനാൽ തീ പിടുത്തതിന്റെ തുടക്കം ബൈക്കിൽ നിന്ന് തന്നെയാകാമെന്ന് പോലീസ് ഉറപ്പിച്ചു.
അതേസമയം, സംഭവം ആസൂത്രിതമല്ലെന്നും അപകടം തന്നെയെന്നും പോലീസ് വ്യക്‌തമാക്കി. സംഭവ സമയത്ത് പുറത്ത് നിന്നാരും വീടിന്റെ മുറ്റത്ത് പോലും എത്തിയിട്ടില്ല. തീ പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ ഷോർട് സർക്യൂട്ടോ വീട്ടിലെ വൈദ്യുതി സർക്യൂട്ടിൽ ഉണ്ടായ പിഴവോ ആകാം കാരണമെന്നാണ് നിഗമനം.
Most Read: വിദ്യാർഥികളോട് ലൈംഗിക അതിക്രമം; ഇടുക്കിയിൽ കായികാധ്യാപകൻ അറസ്‌റ്റിൽ