കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌ടറായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെ കോതമംഗലം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ബിഹാർ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. തോക്കിനായി രാഖിൽ 35,000 രൂപ നൽകിയെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രാഖിലിന് ബിഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്‌റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌താൽ ഇക്കാര്യത്തിൽ വ്യക്‌തത വരും എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കഴിഞ്ഞ മാസം 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയായ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയത്. മാനസ സുഹൃത്തുക്കളുമായി താമസിച്ചിരുന്ന ഹോസ്‌റ്റലിൽ അതിക്രമിച്ചു കയറിയാണ് രാഖിൽ കൃത്യം നിർവഹിച്ചത്. പിന്നാലെ ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു.
Most Read: ത്രിപുര മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം; മൂന്നുപേര്‍ അറസ്‌റ്റില്‍