ന്യൂഡെൽഹി: എയിംസിൽ ചികിൽസയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ ചിത്രം പുറത്തുവിട്ടതിൽ അതൃപ്‌തി അറിയിച്ച് കുടുംബം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്നതിന്റെ ചിത്രമാണ് പുറത്തായത്. ചിത്രം പുറത്തായത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ആശുപത്രിയില്‍ കഴിയുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനെ മാതാവ് വിലക്കിയിരുന്നെന്നും ഇത് കേള്‍ക്കാതെയാണ് കേന്ദ്രമന്ത്രിക്ക് ഒപ്പമെത്തിയ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുത്തത് എന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. സംഭവം കുടുംബത്തെ വേദനിപ്പിച്ചുവെന്ന് മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ധമാന്‍ സിങ്ങും പറഞ്ഞു.
അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എയിംസ് ഡയറക്‌ടർ ഡോ.രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് ചികിൽസക്ക് നേതൃത്വം നല്‍കുന്നത്. ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്‌ച വൈകിട്ടാണ് മന്‍മോഹന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also Read: ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം