ന്യൂഡെൽഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്‌ത്രീയമെന്ന് കേന്ദ്രം. സൂചികയിൽ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം സ്‌ഥാനത്താണ് ഇന്ത്യയുടെ സ്‌ഥാനം. 2020ല്‍ ഇത് 94ആം സ്‌ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്.
ഗ്‌ളോബൽ ഹംഗർ റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് താഴ്‌ന്നു എന്നത് ഞെട്ടിക്കുന്നതാണ്. പോഷകാഹാര കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്‌പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയിൽ ഗുരുതരമായ പിഴവുകളുണ്ട്. അടിസ്‌ഥാനപരമായ വസ്‌തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയിൽ തകരാറുകളുണ്ട്. ഗ്‌ളോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.
നാല് ചോദ്യങ്ങൾ അടങ്ങിയ അഭിപ്രായ സർവേയിലൂടെയാണ് ഏജൻസി അവരുടെ വിശകലനം നടത്തിയത്. സർവേ ടെലിഫോണിലൂടെ ആയിരുന്നു. ഇത് ശാസ്‌ത്രീയമായ രീതിയല്ല. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത പോലെയുള്ള പോഷകാഹാര കുറവ് കണ്ടെത്താനുള്ള ശാസ്‌ത്രീയമായി വിലയിരുത്തുന്നതിന് വ്യക്‌തികളുടെ ശരീരഭാരവും ഉയരവും അറിയേണ്ടതുണ്ട്. എന്നാൽ, ഇവിടെ നടത്തിയത് ടെലിഫോണിനെ മാത്രം ആശ്രയിച്ചുള്ള വിവരശേഖരമാണ്. സർക്കാരിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും ഈ സർവേയിൽ ഉൾപ്പെട്ടിട്ടില്ല. സർവേയിൽ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയമാണ്.
കോവിഡ് കാലത്ത് പോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പൂർണമായും അപകീർത്തിപ്പെടുത്തുന്നവയാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും കേന്ദ്രം പുറത്തിറക്കിയ പ്രസ്‌താവനയിൽ വിശദീകരിക്കുന്നു.
പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ പുറത്തുവന്ന റിപ്പോർട് പ്രകാരം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ളാദേശ്, മ്യാന്‍മര്‍, പാകിസ്‌ഥാൻ എന്നിവയേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്‌ഥാനം.
പട്ടിക പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. മോദിജിയ്‌ക്ക് അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിൽ കുറിച്ചായിരുന്നു കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പരിഹാസം.
Also Read: ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി; നാല് മരണം